ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

 1952 കാലഘട്ടത്തില്‍ കേരളത്തിലെ പഞ്ചായത്തുരൂപീകരണവേളയില്‍ നെല്ലനാട് വില്ലേജിനെ നെല്ലനാട് പഞ്ചായത്തായി അംഗീകരിച്ചിരുന്നില്ല. 1954-ല്‍ രൂപീകരിച്ച വില്ലേജ് അപ്ലിഫ്റ്റ് കമ്മിറ്റിയുടെ ശ്രമഫലമായി 1962-ല്‍ നെല്ലനാട് വില്ലേജ് ഏരിയയെ പഞ്ചായത്തായി അംഗീകരിക്കുകയും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. 1962-ല്‍ നെല്ലനാട് പഞ്ചായത്ത് നിലവില്‍ വന്നു. 1964-ല്‍ നടന്ന പഞ്ചായത്തുതെരഞ്ഞെടുപ്പോടുകൂടി നെല്ലനാട് പഞ്ചായത്തില്‍ ജനകീയഭരണസമിതി നിലവില്‍ വന്നു. ആദ്യഭരണസമിതിയുടെ പ്രസിഡണ്ട് എം.കെ.സനകനും വൈസ്പ്രസിഡണ്ട് എല്‍.ഗംഗാധരനുമായിരുന്നു. വെഞ്ഞാറമൂട്ടില്‍ ഉണ്ടായിരുന്ന ഫോറസ്റ്റ് ഗാര്‍ഡ് സ്റ്റേഷനാണ് പഴമക്കാരുടെ ഓര്‍മ്മയിലുള്ള ആദ്യത്തെ പൊതുസ്ഥാപനങ്ങളിലൊന്ന്. 1952-ല്‍ വെഞ്ഞാറമൂട് പോസ്റ്റ് ആഫീസ് ആരംഭിക്കുകയും 1958-ല്‍ ടെലിഫോണ്‍ കണക്ഷന്‍ ലഭിക്കുകയും ചെയ്തു. 1954-ല്‍ ആണ് വാമനപുരം ബ്ലോക്ക് ആഫീസ് രൂപം കൊണ്ടത്. 1966-ല്‍ പ്രസ്തുത ആഫീസ് പിരപ്പന്‍കോട്ടേക്ക് മാറ്റുകയും വെഞ്ഞാറമൂട്ടില്‍ അന്നുണ്ടായ പ്രക്ഷോഭത്തെതുടര്‍ന്ന് ഇരുപത്തിനാലു മണിക്കൂറിനു ശേഷം ആഫീസ് വെഞ്ഞാറമൂട്ടില്‍ പുനഃസ്ഥാപിക്കുകയും ചെയ്തു.

സാംസ്കാരികചരിത്രപശ്ചാത്തലം
നെല്ലനാട് പഞ്ചായത്തിലെ ഭഗവതിക്കോണം പ്രദേശത്തിന് പൌരാണികസംസ്ക്കാരത്തിന്റെ പാരമ്പര്യമുണ്ട്. 3000 വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിച്ചിരുന്ന ജനതയുടെ ജീവിതാവശിഷ്ടം ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഭഗവതിക്കോണത്തെ 150 ഏക്കര്‍ ഭൂമിയും നൂറുപറ നിലവും കിളിമാനൂര്‍-തിരുവനന്തപുരം യാത്രയ്ക്കിടയില്‍ രാജകുടുംബത്തിന് ഇടത്താവളമായി തങ്ങാന്‍ പണിതുയര്‍ത്തിയതാണ് ഭഗവതിക്കോണം കൊട്ടാരം. രണ്ട് ആയിരവല്ലി കുന്നുകള്‍ക്കിടയിലാണ് ഭഗവതിക്കോണം. എറിപാറയ്ക്ക് മുകളിലുള്ള കടലുകാണി പാറയില്‍ നിന്നാല്‍ കടലും കപ്പലുകളും നന്നായി കാണാം. നെല്ലനാട് പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണ് കോട്ടുകുന്നം മല. സമുദ്രനിരപ്പില്‍ നിന്ന് 800 അടി ഉയരത്തില്‍ ഉള്ള ഇവിടം കോട്ട പോലെ സംരക്ഷിക്കുന്നതിനാലാണ് കോട്ടുകുന്നംമല എന്ന പേരു വന്നത്. അടുത്ത കാലംവരെ  കുരങ്ങുകളുടെ ആവാസകേന്ദ്രമായിരുന്നു ഇവിടം. പഞ്ചായത്തിലെ വെളുത്ത പാറയും തേമ്പാറടിയും കുരങ്ങുകളുടെ ആവാസകേന്ദ്രങ്ങളായിരുന്നു. വെളുത്തപാറയും എത്തിനോക്കാം പാറയും മനുഷ്യന് അമ്പരപ്പുണ്ടാക്കുന്ന പാറമേഖലയാണ്. പ്ളാപ്പെട്ടിക്ക് സമീപമുള്ള ഭൂതമടക്കി എന്ന സ്ഥലം ഭൂതത്തെ അടക്കം ചെയ്ത സ്ഥലമാണെന്ന് ജനങ്ങള്‍ വിശ്വസിച്ചിരുന്നതായും പില്‍ക്കാലത്ത് ശ്രീനാരായണഗുരു ഇവിടം സന്ദര്‍ശിച്ച് താമസിച്ചിരുന്നുവെന്നും അവിടെനിന്നും കണ്ടെടുത്ത താളിയോല ഗ്രന്ഥങ്ങള്‍ സൂചിപ്പിക്കുന്നു. കിളിമാനൂര്‍ കൊട്ടാരം വകയായിരുന്ന വലിയ കട്ടയ്ക്കാലുകള്‍ ഇന്നു വലിയകട്ടയ്ക്കാല്‍ പ്രദേശമായി അറിയപ്പെടുന്നു. ഇന്നത്തെ വെഞ്ഞാറമൂട് മുതല്‍ വയ്യേറ്റ് വരെ വെഞ്ഞാറകള്‍ നിറഞ്ഞ ഹരിതാഭമായ പ്രദേശമായിരുന്നു. വെഞ്ഞാറകളുടെ നാടായതിനാലാണ് വെഞ്ഞാറമൂട് എന്ന പേരു വന്നതത്രെ. വെള്ളക്കെട്ടും നീരൊഴുക്കുമുള്ള പ്രദേശമായിരുന്നു ആലന്തറ. ആലമെന്നാല്‍ വെള്ളക്കെട്ട് എന്ന അര്‍ത്ഥത്തിലാണ് ആലന്തറ എന്ന പേരുണ്ടായത്. വഴിയാത്രക്കാരിയായ ഒരു ചാന്നാട്ടി അമ്പലംമുക്കില്‍ വരികയും നിത്യവും വിളക്കു വച്ച് പ്രാര്‍ത്ഥിക്കുകയൂം ചെയ്തു എന്ന നിലയ്ക്കാണ് അമ്പലംമുക്ക് എന്ന പേരുണ്ടായത്. പൂവണം ധാരാളമുണ്ടായിരുന്നതിനാല്‍ പൂവണത്തുംമൂട് എന്ന സ്ഥലനാമമൂണ്ടായി. മതസൌഹാര്‍ദ്ദത്തിന്റെയും മതസഹിഷ്ണുതയുടെയും നിത്യസ്മാരകങ്ങളായി ഈ പഞ്ചായത്തില്‍ നിരവധി ഹിന്ദു-മുസ്ലീം-ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ ഉണ്ട്. സമ്പന്നമായൊരു സാംസ്കാരികപൈതൃകമാണ് നെല്ലനാട് പഞ്ചായത്തിനുള്ളത്. കഥകളി, കാക്കാരുകളി, തേരുവിളക്ക്, തോറ്റംപാട്ട്, നാഗരൂട്ട്, തുയിലുണര്‍ത്തുപാട്ട്, കോല്‍കളി, കൊയ്ത്തുപാട്ട്, കതിരുകാളക്കളി, നാവയ്പ്പ്, കരംകോരല്‍ തുടങ്ങിയ കലാരൂപങ്ങളും അനുഷ്ഠാനങ്ങളും ഒരു കാലത്ത് ഇവിടെ വ്യാപകമായി ഉണ്ടായിരുന്നു. ഇന്നും കീഴായിക്കോണം മുത്താരമ്മന്‍കോവിലെ ഉത്സവത്തോടനുബന്ധിച്ച് കരംകോരല്‍ ഒരു പ്രധാനചടങ്ങായി നടന്നുവരുന്നു. 1114-ലെ കല്ലറ-പാങ്ങോട് സമരത്തിന്റെ തുടക്കം ഈ മണ്ണില്‍ നിന്നായിരുന്നു. 1938-ല്‍ വെഞ്ഞാറമൂട്ടില്‍ നടന്ന ടോള്‍സമരത്തിലൂടെ നികുതിനിഷേധപ്രക്ഷോഭം നടത്തിയതാണ് കല്ലറ-പാങ്ങോട് സമരത്തിന് പ്രചോദനം നല്‍കിയത്. 1108-ലെ വെള്ളപ്പൊക്കത്തിന്റെ ശക്തിയില്‍ വാമനപുരത്തെ മരപ്പാലം തകരുകയും പുതിയ പാലം 1936-ല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുകയും ചെയ്തു. പാലത്തിലൂടെ കടന്നുപോകുന്നതിന് ബ്രീട്ടിഷുകാര്‍ ടോള്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ഉത്തരവാദിത്വപ്രക്ഷോഭത്തിന്റെ ഭാഗമായി ടി.ആര്‍.വേലായുധനുണ്ണിത്താന്‍, മുക്കുന്നൂര്‍ രാഘവന്‍ഭാഗവതര്‍, ടോള്‍ശങ്കു, പരവൂര്‍ക്കട രാഘവന്‍ എന്നിവരുടെ നേതൃത്വത്തില്‍ 400-ഓളം ആള്‍ക്കാര്‍ വെഞ്ഞാറമൂട്ടില്‍ പ്രകടനമായി എത്തി ടോള്‍ നീക്കം ചെയ്തു. പരീതുചട്ടമ്പി എന്നയാളാണ് ടോള്‍ പൊക്കി മാറ്റുന്നതിന് തുടക്കമിട്ടത്. വെഞ്ഞാറമൂട്ടിലെ സവര്‍ണ്ണഹോട്ടലില്‍ അവര്‍ണ്ണര്‍ക്ക് ചായ നല്‍കുന്നത് നിരോധിച്ചിരുന്നതിനെതിരെ നാണുആശാന്‍, ഗോപാലന്‍, വലിയകട്ടയ്ക്കാല്‍ ഗോപാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചായക്കടസമരവും പൊതുയോഗവും അയിത്തത്തിനെതിരെ നടന്നിട്ടുള്ള പ്രക്ഷോഭങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. 1945-46 കാലഘട്ടങ്ങളില്‍ ആലിന്തറ ആരംഭിച്ച സഹോദരസമാജം, 1946-ല്‍ കാവറ ക്ഷേത്രമൈതാനത്ത് വച്ചു മഹാകവി വള്ളത്തോള്‍ ഉദ്ഘാടനം ചെയ്ത, വള്ളത്തോള്‍ ലൈബ്രറി എന്നീ പ്രസ്ഥാനങ്ങള്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരത്തിന് ഊര്‍ജ്ജം പകര്‍ന്നവയാണ്. മഹാത്മാഗാന്ധി പിരപ്പന്‍കോട് കോട്ടപ്പുറത്ത് വന്നപ്പോള്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തില്‍ അണിചേരാനുള്ള അദ്ദേഹത്തിന്റെ ആഹ്വാനം ജനങ്ങള്‍ ആവേശപൂര്‍വ്വം ഏറ്റെടുത്തത് ചരിത്രമാണ്. ആചാര്യവിനോബാഭാവെയുടെ ആഹ്വാനപ്രകാരം ഭൂദാനപ്രസ്ഥാനത്തിന്റെ ഭാഗമായി വെഞ്ഞാറമൂട്ടിലെത്തിയ പദയാത്രയ്ക്കു നല്‍കിയ സ്വീകരണം, സാമൂഹ്യപരിഷ്കരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശ്രീനാരായണ ഗുരു ഈ പ്രദേശത്ത് ക്യാമ്പു ചെയ്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇവയെല്ലാം സാമൂഹ്യമുന്നേറ്റത്തിന് സഹായിച്ച ഘടകങ്ങള്‍ ആണ്. സ്വാതന്ത്ര്യനന്തരം ഒരു നവലോകം കെട്ടിപ്പെടുക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി പഞ്ചായത്തില്‍ വ്യാപകമായി വായനശാലകളും ഗ്രന്ഥശാലകളും ആരംഭിക്കുകയുണ്ടായി. 1952-ല്‍ വള്ളത്തോള്‍ ലൈബ്രറിയുടെ തുടര്‍ച്ച എന്ന നിലയില്‍ വെഞ്ഞാറമൂട്ടില്‍ ആരംഭിച്ച പ്രകാശ്ലൈബ്രറി ഒരു വ്യാഴവട്ടക്കാലം പഞ്ചായത്തിന്റെ സാംസ്കാരിക-നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത നല്‍കി. വള്ളത്തോള്‍ ലൈബ്രറി പ്രകാശ് ലൈബ്രറിയായും ഇന്ന് പഞ്ചായത്ത് സാംസ്കാരിക നിലയമായും പ്രവര്‍ത്തിക്കുന്നു. കോട്ടുകുന്നം കമലാലയ ഗ്രന്ഥശാല ഗ്രാമീണഗ്രന്ഥശാലയായി പ്രവര്‍ത്തിക്കുന്നു. കീഴായിക്കോണം ലളിതകലാസമിതി കലാലയ ഗ്രന്ഥശാലയായി പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഏഴു ഗ്രന്ഥശാലകളാണുള്ളത്. പ്രതിഭകളായ ഒട്ടേറെപ്പേര്‍ ഈ പഞ്ചായത്തിലുണ്ട്. കഥകളി സംഗീതത്തിലൂടെ പ്രശസ്തനായ മുദാക്കല്‍ ഗോപിനാഥന്‍നായര്‍, പ്രശ്സത ചമയക്കാരന്‍ വയ്യേറ്റ്.ജി.രാഘവന്‍പിള്ള, സുപ്രസിദ്ധ നാടകരചയിതാവും സംവിധായകനുമായ പിരപ്പന്‍കോടു മുരളി, സിനിമാസംവിധായകന്‍ തുളസീദാസ്, നാടകകൃത്ത് ആലന്തറ.ജി.കഷ്ണപിള്ള, നാടകസംവിധായകനും നടനുമായ വെഞ്ഞാറമൂട് രാമചന്ദ്രന്‍, നാടകകൃത്തുക്കളായ അശോക്, ശശി, പ്രശ്സത നടി പിരപ്പന്‍കോട് ശാന്ത, അമച്വര്‍ നാടക അഭിനേതാവ് കീഴായിക്കോണം പ്രസന്നകുമാര്‍, കാക്കാരിശ്ശി പാട്ടുകാരന്‍ നെല്ലനാട് അപ്പു, സിനിമ-നാടക നടന്‍ കാവറ ശശാങ്കന്‍, ചലച്ചിത്ര നടന്‍ സുരാജ് വെഞ്ഞാറമൂട്  തുടങ്ങിയവര്‍ ഈ രംഗത്ത്  മുന്‍നിരക്കാരാണ്.